‘മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു, പ്രതിപക്ഷം അത് ഭേദിക്കും’; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി. മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു. പ്രതിപക്ഷം അത് ഭേദിക്കും. അഗ്നിവീറുകൾക്ക് ബജറ്റിൽ ഒരു രൂപ പോലും നീക്കി വെച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല.

രാജ്യത്ത് 95 ശതമാനം പേർക്ക് ജാതി സെൻസസ് വേണം. ബിജെപിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രി പദം സ്വപ്നം കാണാൻ കഴിയുകയുള്ളൂ എന്നും മോദിയെ വിമർശിച്ച് രാഹുൽ പറഞ്ഞു. ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രം പരിഗണിച്ചുള്ള കേന്ദ്രബജറ്റിനെയും രാഹുൽ കടന്നാക്രമിച്ചു. അമിത് ഷാ, മോദിയടക്കമുളള ആറ് പേരാണ് ചക്രവ്യൂഹം നിയന്ത്രിക്കുന്നത്.

അവർ അഭിമന്യുവിനെ കൊന്ന പോലെ രാജ്യത്തെയും കൊല്ലും, യുവാക്കൾ, സ്ത്രീകൾ, കർഷകർ എല്ലാം ആ ചക്രവ്യൂഹത്തിൽ പിടയുകയാണ്. മോഹൻ ഭഗവത്, അംബാനി, അദാനി എന്നിവരെ രാഹുൽഗാന്ധി പ്രസംഗത്തിൽ പരാമർശിച്ചതിൽ ഭരണപക്ഷം പ്രതിഷേധമുയർത്തി.

ഫോട്ടോ ഉയർത്താനുള്ള രാഹുലിന്റെ ശ്രമം സ്പീക്കർ വിലക്കി. സഭയിൽ കള്ളം പറയരുതെന്ന് സ്പീക്കർ വ്യക്തമാക്കി. പാർലമെന്റിലില്ലാത്തവരെ കുറിച്ച് പരാമർശം നടത്തരുതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയും പ്രതികരിച്ചു.

About The Author