സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരം, പാലക്കാട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യത. കൂടാതെ ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു.

മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.

 

വയനാട് കനത്തമഴയിൽ മേപ്പാടി മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിൽ. പുത്തുമല കാശ്മീർ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര അണക്കെട്ടിൽ 15 സെന്റീമീറ്റർ കൂടി വെള്ളം ഉയർന്നാൽ റെഡ് അലർട്ട് നൽകും. മഴയെ തുടർന്ന് ജില്ലയിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യു.പി സ്കൂൾ, മുണ്ടക്കൈ യു.പി സ്കൂളുകൾ എന്നിവയ്ക്കാണ് അവധി.ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

About The Author