വിഴിഞ്ഞം; റെയിൽ തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുപ്പ് ആരംഭിച്ചതായി വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ചയെന്ന് മന്ത്രി വി എൻ വാസവൻ. ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്ന് ട്രയൽ റണ്ണിന് എത്തും. തുറമുഖത്തെ ദേശിയപാതയുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി  പറഞ്ഞു. റെയിൽ തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ട്രയൽ റണ്ണിനുള്ള ദിവസം നിയമസഭയിൽ മന്ത്രി ഇന്ന് പ്രഖ്യാപിക്കും. വിഴിഞ്ഞം തുറമുഖത്തിൻ്റെ 92 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചുവെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. 3000 മീറ്റർ പുലിമുട്ടിൽ 2960 മീറ്ററും പൂർത്തിയാക്കി. 32 ക്രെയിനുകളിൽ 31 എണ്ണമാണ് ചൈനയിൽ നിന്ന് എത്തിയത്. മുഴുവൻ ക്രെയ്നുകളും സ്ഥാപിച്ചുവെന്ന മന്ത്രി പറഞ്ഞു.

കണ്ടെയ്നർ ബർത്തും, യാർഡും പ്രവർത്തനക്ഷമമായി. റെയിൽവേ സംവിധാനം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായാണ് തുറമുഖത്തെ ബന്ധിപ്പിക്കുന്നത്. 10.7 കിലോമീറ്റർ റെയിൽവേയിൽ 9.2 കിലോമീറ്ററും തുരങ്കപാതയാണ്. ഇതിനായി സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചു. പാരിസ്ഥിതക പഠനങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

റിംഗ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും. ഇത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ വാസികൾക്ക് തുറമുഖത്തോടെ എതിർപ്പില്ലെന്ന് മന്ത്രി. അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തന്നെ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.

About The Author