കാലവർഷം: തലശ്ശേരിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ശക്തമായ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ

മഴ തുടരുന്നതിനാൽ ജില്ലയിൽ ശക്തമായ ജാഗ്രത വേണമെന്നും മണ്ണിടിച്ചിൽ സാധ്യത ഉള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നല്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ. ഓൺലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ തലശ്ശേരി താലൂക്കിൽ കതിരൂർ സൈക്ലോൺ ഷെൽറ്ററിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നതായും കുടുംബങ്ങളെ അങ്ങോട്ട് മാറ്റി തുടങ്ങിയതായും തലശ്ശേരി തഹസിൽദാർ അറിയിച്ചു. നിലവിൽ രണ്ടു കുട്ടികളടക്കം 11 പേർ ക്യാമ്പിൽ ഉണ്ട്.

ഇരിട്ടി താലൂക്കിൽ ചാവശ്ശേരി പോസ്റ്റ് ഓഫീസിനടുത്ത് കുത്തനെയുള്ള ഒരു വലിയ പാറ ഇടിഞ്ഞതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. ഇരിട്ടി താലൂക്കിൽ ഏകദേശം 50 ഓളം കുടുംബങ്ങളെ മഴ കനത്തതിനെ തുടർന്ന് ബന്ധു വീടുകളിലേക്ക് മാറ്റിയതായി ഇരിട്ടി തഹസിൽദാർ അറിയിച്ചു. ജില്ലയിൽ തലശ്ശേരി താലൂക്കിൽ ഒഴികെ എവിടെയും ദുരിതാശ്വാസ ക്യാമ്പ് നിലവിൽ തുറന്നിട്ടില്ല.

നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചിട്ടുണ്ട്.

About The Author