യദുകൃഷ്ണന്റെ പക്കൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തെന്ന് എക്സൈസ്

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ സിപിഐഎം ആരോപണം തള്ളി എക്സൈസ്. കേസിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയെന്നായിരുന്നു സിപിഐഎം ആരോപണം. എന്നാൽ മൈലാടുംപാറ സ്വദേശിയായ യദുകൃഷ്ണൻ്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയെന്ന് എക്സൈസ് വ്യക്തമാക്കി.

യദുകൃഷ്ണന്റെ പക്കൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തെന്ന് എക്സൈസ് വ്യക്തമാക്കി. എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് യദുകൃഷ്ണനെ പിടികൂടിയത്. സംയുക്ത പരിശോധനയാണ് നടത്തിയത്. അസീസ് എന്ന ഉദ്യോഗസ്ഥൻ സംഘത്തിൽ ഉണ്ടായിരുന്നു. കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെല്ലാം ഇൻസ്പെക്ടറാണെന്ന് എക്സൈസ് വ്യക്തമാക്കി.

പത്തനംതിട്ട എക്സൈസ് വിഭാഗം സംഭവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. യുവമോർച്ച ബന്ധമുള്ള ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി കള്ളക്കേസ് എടുത്തുന്നായിരുന്നു സിപിഎം ആരോപണം. യുവമോർച്ച നേതാവ് മാജിക് കണ്ണനും, എക്സൈസ് ഓഫീസർ അസീസും ആണ് ഗൂഢാലോചനക്ക് പിന്നിലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി എം വി സഞ്ജു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് സിപിഐഎം ആരോപണം തള്ളി രം​ഗത്തെത്തിയത്.

അതേസമയം തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ചൂണ്ടിക്കാട്ടി യദു കൃഷ്ണൻ പരാതി നൽകി. കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് പരാതിയിൽ‌ പറയുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും അടക്കം 62 പേർ സിപിഐഎമ്മിൽ ചേർന്നത്.

About The Author