‘സഹായിച്ചത് സുരേഷ് ഗോപിയെ: തൃശൂര്‍ മേയര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വി എസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ഗുരുതരാരോപണവുമായി വി എസ് സുനില്‍കുമാര്‍. എം കെ വര്‍ഗീസ് ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു പിടിച്ചു എന്ന് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. തൃശ്ശൂര്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി മേയര്‍ പ്രവര്‍ത്തിച്ചില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് തൃശൂര്‍ മേയര്‍ പ്രവര്‍ത്തിച്ചതെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് വി എസ് സുനില്‍ കുമാര്‍ പറയുന്നു. മേയറുടെ കാര്യത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഈ തീരുമാനം സ്റ്റേറ്റ് കൗണ്‍സിലിനെ അറിയിച്ച് കഴിഞ്ഞെന്നും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എം കെ വര്‍ഗീസിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നു. പരസ്യമായി സിപിഐ തള്ളിയതോടെ മേയറുടെ ഭൂരിപക്ഷം നഷ്ടമായെന്നും എം കെ വര്‍ഗീസ് രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനും ആവശ്യപ്പെട്ടിട്ടുണ്ട്. മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. മേയര്‍ മാറ്റണമെന്ന് നിലപാടില്‍ സിപിഐ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കടുത്ത ഭരണ പ്രതിസന്ധിയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ രൂപപ്പെട്ടിരിക്കുന്നത്.

About The Author