എംഡിഎംഎ കലർത്തിയ പാനീയം നൽകി മയക്കി ബലാത്സം​ഗംചെയ്തു; ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി

ബലാത്സം​ഗ കേസിൽ സംവിധായകൻ ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി. എംഡിഎംഎ കലർത്തിയ പാനീയം നൽകി മയക്കി ബലാൽക്കാരം ചെയ്തെന്നാണ് പരാതിക്കാരിയായ നടിയുടെ ആരോപണം. സംവിധായകൻ നൽകിയ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ഈ ആരോപണം. നടിയെയും കക്ഷി ചേർത്ത ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി ജൂലായ്‌ 22-ന് പരിഗണിക്കാൻ മാറ്റി.

വിവാഹിതനാണെന്നത് മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നൽകിയും സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്നും നടി പറഞ്ഞു. സിനിമാ ചർച്ചയ്ക്കെന്ന പേരിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന്‌ കലർന്ന പാനീയം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു.

‘ഒമർ ലുലു മയക്കുമരുന്നിന് അടിമയാണ്. തന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്‌ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കേസ് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക്‌ കൈമാറുകയായിരുന്നുവെന്നും’ നടി പറഞ്ഞു.

പ്രതി നേരിട്ടും ഡ്രൈവർ നാസിൽ അലി, സുഹൃത്ത് ആസാദ് തുടങ്ങിയവർ വഴിയും കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും നടി പറഞ്ഞു . ഈ മൊബൈൽ സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറാണ്. വലിയ സ്വാധീന ശക്തിയുള്ളയാളാണ് പ്രതി, ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ അന്വേഷണം നടത്തണമെന്നും ഉപഹർജിയിൽ നടി ആവശ്യപ്പെട്ടു.

സംവിധായകന് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 2022 മുതൽ പരാതിക്കാരി തന്റെയൊപ്പം അപ്പാർട്ട്മെൻറിൽ താമസിച്ചിരുന്നുവെന്നും ഉഭയസമ്മത പ്രകാരമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് ഒമർ ലുലുവിന്റെ വാദം.

About The Author