കോഴിക്കോട് വീണ്ടും 14 വയസുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഉടന്‍ തന്നെ കുട്ടി ചികിത്സ തേടിയതാണ് ആരോഗ്യസ്ഥിതി വഷളാകാതെ കാത്തത്.

കുട്ടി വീടിന് സമീപത്തുള്ള ഒരു കുളത്തില്‍ ഈ ദിവസങ്ങളില്‍ കുളിച്ചിട്ടുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയ്ക്ക് തലവേദന ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടികള്‍ വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും സ്വിമ്മിംഗ് പൂളുകള്‍ ക്ലോറിനേറ്റ് ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലെയാണ് കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത്. ഫറോക് കോളജ് സ്വദേശി മൃതുല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

About The Author