വന്ദനദാസ് കൊലക്കേസ്; കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

ഡോ. വന്ദനദാസ് കൊലപാതക കേസില്‍ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി തടഞ്ഞു. വിചാരണ കോടതിയില്‍ കുറ്റപത്രം വായിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സന്ദീപിന്റെ അപ്പീലിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.

പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

ചികിത്സയ്ക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

About The Author