വികസനത്തില്‍ കൊമ്പുകോര്‍ത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുന്‍കേന്ദ്ര മന്ത്രി വി മുരളീധരനും

വികസനത്തില്‍ കൊമ്പുകോര്‍ത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുന്‍കേന്ദ്ര മന്ത്രി വി മുരളീധരനും. കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വികസനം പിന്നീട് ആരും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ താന്‍ എന്തു ചെയ്തുവെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് വിമുരളീധരന്‍ തിരിച്ചടിച്ചു. തൃശ്ശൂരില്‍ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ചു.

തൃശ്ശൂര്‍ പൂങ്കുന്നത്തെ മുരളി മന്ദിരത്തിലെത്തി കെ കരുണാകരന്റെയും ഭാര്യയുടെയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങുകയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അവഗണിച്ചെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ഉടനടി ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയായിരുന്നു. സുരേഷ് ഗോപി പറഞ്ഞതില്‍ എന്തെങ്കിലും വ്യക്തതക്കുറവ് വന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ഒന്നുകൂടി ചോദിച്ചാല്‍ അദ്ദേഹം വിശദീകരിക്കുമെന്ന് മാധ്യമങ്ങളോട് വി മുരളീധരന്‍ പ്രതികരിച്ചു. സുരേഷ് ഗോപി തന്നെ സ്വന്തം പ്രസ്താവന തിരുത്തട്ടേയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മുരളീധരന്‍ പ്രതികരണം അവസാനിപ്പിച്ചത്.

കെ. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവെന്നും ഇന്ദിരാഗാന്ധി ആധുനിക ഇന്ത്യയുടെ മാതാവെന്നും തൃശൂരില്‍ സുരേഷ്‌ഗോപി പ്രതികരിച്ചിരുന്നു. ഇന്ദിരാഗാന്ധിയെ പ്രശംസിച്ചുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശത്തോട് വി മുരളീധരന്‍ പ്രതികരിച്ചില്ല. വിജയത്തിനുശേഷം തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ചു.

About The Author