ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് വിചിത്ര നടപടി; വിഡി സതീശൻ

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനെ ശക്തമായി എതിർക്കും. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള വിചിത്രമായ നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. ടിപി കേസിലെ പ്രതികൾക്ക് 2000ലധികം പരോൾ ദിവസങ്ങളും ജയിലിൽ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോൾ ശിക്ഷാ ഇളവും നൽകുന്നു. കേരളത്തിനോടുള്ള വെല്ലുവിളിയാണിതെന്നും വിഡി സതീശൻ പറഞ്ഞു. ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികൾക്ക് ഇളവ് ശുപാർശ ചെയ്യാൻ ജയിൽ അധികാരികൾക്ക് എന്ത് അവകാശമാണുള്ളത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം 6 ജില്ലകളിൽ പ്ലസ് വണ്‍ സീറ്റ്‌ പ്രതിസന്ധി ഉണ്ട്. ഹയർ സെക്കൻ്ററി വിദ്യാഭ്യാസത്തിൻ്റെ നിലവാരം തകർന്നു. അധ്യാപകർ മൈക്ക് വെച്ച് പ്രസംഗിക്കേണ്ട അവസ്ഥയാണുള്ളത്. ശക്തമായ പ്രതിഷേധം നടത്തും.തെരഞ്ഞെടുപ്പിലെ തോൽ‌വിയിൽ നിന്ന് ഇവർ ഒന്നും പഠിച്ചിട്ടില്ല. ഇപ്പോഴും ബോംബ് ഉണ്ടാക്കുകയാണ്. ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ഇരുണ്ട യുഗത്തിലാണ് സിപിഐഎമ്മെന്നും വിഡി സതീശൻ പറഞ്ഞു.

ഒആർ കേളുവിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ദേവസ്വം വകുപ്പ് മാറ്റാൻ പാടില്ലായിരുന്നു. സർക്കാർ ശ്രദ്ധിക്കണമായിരുന്നു. കൊടിക്കുന്നിലിൻ്റെ കാര്യത്തിൽ കേന്ദ്രം കാണിച്ച പോലെ ഒരു നടപടിയായിപ്പോയി ഇത്. കൊടിക്കുന്നിലിന്റെ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

About The Author