നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പുനപരീക്ഷ

നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പുനപരീക്ഷ.1563 വിദ്യാർത്ഥികൾക്കും വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം നൽകുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി സുപ്രീംകോടതിയിൽ. എൻടിഎ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച് സുപ്രീംകോടതി. ഈമാസം 23ന് ആകും പരീക്ഷ നടത്തുക. നീറ്റ് പ്രവേശന നടപടികൾ തുടരുമെന്നും കോടതി. പരീക്ഷയിൽ അട്ടിമറികൾ നടന്നിട്ടില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.

ഹരിയാനയിലെ ആറു കേന്ദ്രങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അധികമാർക്ക് നൽകിയതിനെത്തുടർന്ന് ഒന്നാം റാങ്ക് ലഭിച്ചതാണ് വിവാദത്തിലേക്ക് എത്തിയത്. സുപ്രീംകോടതിയിലെ ഹർജിയിൽ എൻ ടി എ സമിതി നൽകിയ റിപ്പോർട്ടിലാണ് അധികം മാർക്ക് ലഭിച്ചവർക്ക് വീണ്ടും പരീക്ഷ നടത്താം എന്ന മാർഗം നിർദ്ദേശിച്ചത്. പുനപരീക്ഷ എഴുതിയില്ലെങ്കിൽ ഗ്രേസ് മാർക്ക് ഒഴികെയുള്ള മാർക്ക് ആ ഉദ്യോഗാർത്ഥിക്ക് നൽകുമെന്നും എൻ ടി എ കോടതിയെ അറിയിച്ചു.ഈ റിപ്പോർട്ടാണ് സുപ്രീംകോടതി അംഗീകരിച്ചത്. കൗൺസിലിംഗ് തടയനാവില്ലെന്ന് വ്യക്തമാക്കിയ കോടതി എൻടിഎയോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ 1563 ഉദ്യോഗാർത്ഥികൾ ആയിരിക്കും ഈ മാസം 23ന് പുനപരീക്ഷ നേരിടുക. പുനപരീക്ഷ ഫലം 30ന് തന്നെ പ്രഖ്യാപിക്കും. പുനപരീക്ഷയ്ക്കായി വിജ്ഞാപനം ഇന്ന് ഇറക്കും.പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ പ്രതികരിച്ചു. ഈ വർഷത്തെ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെ ഇടപെടൽ.

About The Author