കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച്ച മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം സജീവമാവുകയാണ്. കർണാടക തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. കാലവർഷക്കാറ്റുകൾ ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്ര മഴയും പ്രതീക്ഷിക്കുന്നുണ്ട്. മലയോര തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി. വരുന്ന ഒരാഴ്ച സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഞായറാഴ്ച്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ, എറണാകുളം. ഇടുക്കി തൃശ്ശൂർ. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകി.

മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാനും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി ഏഴ് മണി വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

ജാഗ്രതാ നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

About The Author