‘തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ട’; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജി ചോദിച്ചുവരേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്രമോദിയെ മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചുള്ളൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിനെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ലെന്നും പറഞ്ഞു. എ.കെ ആന്റണി രാജിവെച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ലെന്നും കോൺ​ഗ്രസിലെ പ്രശ്നങ്ങൾ മൂലമാണെന്നും മുഖ്യമന്ത്രി നിയമഭയിൽ വ്യക്തമാക്കി.

മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണമെന്നും വിജയത്തിൽ വല്ലാതെ അഹങ്കരിക്കരുതെന്നും പിണറായി വിജയൻ പ്രതിപക്ഷത്തോട് പറഞ്ഞു. പലയിടത്തും നിങ്ങൾക്ക് ഒപ്പം നിന്ന ശക്തികൾ തൃശൂരിൽ നിങ്ങൾക്കൊപ്പം നിന്നില്ലെന്നും ക്രൈസ്തവ സഭാനേതൃത്വങ്ങളെ പരാമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വോട്ട് കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സംസാരിച്ചത്.

താൻ പറഞ്ഞതിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. അല്ലാതെ ബബബ്ബ പറയതരുതെന്നും ആയിരുന്നു പ്രതിപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണം. നിങ്ങൾ ജയിച്ചതിലൊന്നും വേവലാതിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തിൽ ജയിച്ചു എന്നുള്ളതിലാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം വോട്ട് പോയത് അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. കല്യാശേരിയിലും മട്ടന്നൂരിലും വോട്ട് കുറഞ്ഞതും തൃശൂരിൽ അന്തിക്കാട് ഉൾപ്പെടെ സിപിഐഎം വോട്ട് ബിജെപിയിലേക്ക് പോയതും കൂടി മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

About The Author