നീറ്റ് പരീക്ഷ: ചോദ്യപേപ്പർ ചോർന്നെന്ന് സംശയിക്കുന്നതായി ഐഎംഎ

നീറ്റ് പരീക്ഷ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ രംഗത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക്. ചോദ്യപേപ്പർ ചോർന്നെന്ന് സംശയിക്കുന്നതായി ഐഎംഎ. സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹരിയാന പൊലീസിൽ പരാതി നൽകുകയും ചെയ്തു. നീറ്റ് പരീക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സുപ്രീംകോടതിയെ സമീപിക്കും.

നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ കൽക്കട്ട ഹൈക്കോടതി ഇടപെട്ടിരുന്നു. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എൻടിഎക്കെതിരെയുള്ളതെന്ന് കോടതി. സംഭവത്തിൽ എൻടിഎയോട് കോടതി വീശദീകരണം തേടിയിട്ടുണ്ട്. കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 67 വിദ്യാർത്ഥികൾക്കാണ് മുഴുവൻ മാർക്ക് ലഭിച്ചിരുന്നത്.

എന്നാൽ പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടില്ലെന്നുമാണ് എൻടിഎ വിശദീകരിക്കുന്നത്.

About The Author