മാതമംഗലത്ത് വൻ കവർച്ച: 23 പവൻ സ്വർണവും ഡയമണ്ടും കവർന്നു

മാതമംഗലം മാത്ത് വയലിൽ വൻ കവർച്ച. വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണവും രണ്ടരലക്ഷം രൂപ വിലവരുന്ന ഡയമണ്ടും കവർന്നു. റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദ് -ദീപ ദമ്പതിമാരുടെ വീട്ടിലാണ് മോഷണം നടന്നത്. ജയപ്രസാദും ഭാര്യയും ആയുർവേദ ചികിത്സക്കായി കരിമ്പത്തെ ആശുപത്രിയിലായിരുന്നു.

ബുധനാഴ്ച പുലർച്ചെ മൂന്നിനും 3.45 ന് ഇടയിലുമാണ് മോഷണം നടന്നത്. സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാക്കൾ ടോർച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേരാണ് കവർച്ച നടത്തിയതെന്നാണ് സൂചന. ഇവർ വീടിന്റെ സിറ്റൗട്ടിലെ ലൈറ്റ് തകർത്തശേഷം മുൻവശത്തെ കതക് കുത്തിത്തുറന്ന് അകത്തുകടക്കുകയും വീട്ടിലെ മുറികളിൽ അലമാരകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എല്ലാം വലിച്ചുവാരി ഇടുകയും അലമാരയിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും ഡയമണ്ടും മോഷ്ടിക്കുകയുമായിരുന്നു.

പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി. ഇരുവരും ആശുപത്രിയിലായതിനാൽ രാവിലെ സമീപത്തെ ബന്ധുക്കൾ ലൈറ്റ് ഓഫ് ചെയ്യാൻ വേണ്ടി വന്നപ്പോഴാണ് വാതിൽ കുത്തിത്തുറന്നായി കണ്ടത്. ഉടൻ ജയപ്രസാദിനെ വിവരം അറിയിച്ചു. തുടർന്ന് പെരിങ്ങോം പൊലീസിലും വിവരമറിയിച്ചു. പെരിങ്ങോം സി.ഐ പി.രാജേഷ്, എസ്.ഐ പി.ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ വാതിൽ പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മൺവെട്ടിയും കത്രികയും വിടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

About The Author