പന്തീരാങ്കാവ് ​ഗാർഹിക പീ‍ഡനക്കേസ്; ‘യുവതി മൊഴിമാറ്റാനിടയായ സാഹചര്യം പരിശോധിക്കും’; വനിതാ കമ്മിഷൻ

പന്തീരാങ്കാവ് ​ഗാർഹിക പീ‍ഡനക്കേസിൽ പരാതിക്കാരി മൊഴിമാറ്റാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. പെൺകുട്ടി സ്വന്തം വ്യക്തിത്വത്തിന് വില കൽപ്പിക്കണമെന്ന് സതീദേവി പറഞ്ഞു. ആരുടെയും സമ്മർദത്തിന് വിധേയമായി മൊഴിമാറ്റരുതെന്ന് സതീദേവി ആവശ്യപ്പെട്ടു.

അടികൊണ്ട് ജീവിക്കേണ്ടവരാണെന്ന ധാരണപാടില്ലെന്ന് സതീദേവി പറഞ്ഞു. തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും പറഞ്ഞതെല്ലാം കള്ളമാണെന്നും യുവതി സമൂ​ഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരുന്നു. കൂടാതെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകിയിരുന്നു. പ്രതിഭാ​ഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്.

കേസ് റദ്ദാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് വീഡിയോകളാണ് യുവതി സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം പങ്കുവെച്ചത്. കേസിൽ പ്രതിയായ രാഹുൽ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞതെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിയാണ് യുവതി ഇന്നലെ ആദ്യ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. രണ്ടാമത്തെ വീഡിയോയിൽ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു വീഡിയോ. കേസിൽ പരാതിക്കാരിയുടെ പുതിയ മൊഴി നിലനിൽക്കില്ലെന്ന് അന്വേഷണ സംഘം.

About The Author