വര്‍ഷകാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതേ്യക ശ്രദ്ധ നല്‍കണം; മൃഗസംരക്ഷണ വകുപ്പ്

വര്‍ഷകാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. മഴക്കാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലയില്‍ നോഡല്‍ ഓഫീസറായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ബിജോയ് വര്‍ഗീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.  ഫോണ്‍: 0497 2700184.  മഴക്കെടുതിയില്‍  വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതാത് പ്രദേശത്തെ മൃഗാശുപത്രിയില്‍ അറിയിക്കണം.

വളര്‍ത്തുമൃഗങ്ങളുടെ രക്ഷക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇടിമിന്നല്‍, പൊട്ടി വീണ വൈദ്യുതി കമ്പി, തൊഴുത്തിലെ തെറ്റായ വൈദ്യുതീകരണം എന്നിവ മൂലം വളര്‍ത്തുമൃഗങ്ങള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാം.  തൊഴുത്തിലെ വൈദ്യുതീകരണം ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കണം.  മലമുകളിലും ഒറ്റപ്പെട്ട മരത്തണലിലും മിന്നല്‍ സമയത്ത് മൃഗങ്ങളെ കെട്ടാതിരിക്കുക, വെള്ളക്കെട്ടില്‍ നിര്‍ത്താതിരിക്കുക.  മൃഗങ്ങള്‍ക്ക് ടെലഫോണ്‍ ടവറുകളുടെ സാമീപ്യം ഒഴിവാക്കുക.
മഴക്കാലത്ത് തീറ്റ നനഞ്ഞ് പൂപ്പല്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ കൂടിയ അളവില്‍ തീറ്റ വാങ്ങി സൂക്ഷിക്കരുത്.  നനഞ്ഞ് പൂപ്പല്‍ വന്ന തീറ്റ നല്‍കിയാല്‍ മൃഗങ്ങളില്‍ പൂപ്പല്‍ വിഷബാധക്കും മരണത്തിനും കാരണമാകാം.
എലിപ്പനി, കരലടപ്പന്‍, അകിടുവീക്കം, രക്താതിസാരം, ന്യൂമോണിയ, മുടന്തന്‍പനി, ബാഹ്യപരാദബാധ, മുറിവുകളിലെ പുഴുബാധ തുടങ്ങിയ രോഗബാധകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.  എലിപ്പനി പോലെയുള്ള രോഗങ്ങള്‍ മനുഷ്യരിലേക്കും പകരാം.  ഇത്തരം രോഗബാധകള്‍ ഒഴിവാക്കാന്‍ വ്യക്തിശുചിത്വം, തൊഴുത്തും പരിസരവും വൃത്തിയാക്കല്‍, ശാസ്ത്രീയ പരിചരണം എന്നിവയില്‍ ശ്രദ്ധിക്കണം.  തൊഴുത്ത് വൃത്തിയാക്കാന്‍ ബ്ലീച്ചിങ് പൗഡര്‍, കുമ്മായം എന്നിവ ഉപയോഗിക്കണം.  എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.  കൊതുക്, ഈച്ച, ചെള്ള് എന്നിവ വര്‍ധിക്കാതാരിക്കാന്‍ തൊഴുത്തില്‍ വൃത്തി ഉറപ്പുവരുത്തണം.  തൊഴുത്ത് കഴുകിയ വെള്ളം, ചാണകം എന്നിവ പൊതുസ്ഥലങ്ങളിലേക്ക് ഒഴുകാതെ പ്രതേ്യകമായി ശേഖരിക്കണം.  മൃഗങ്ങളിലെ പല രോഗങ്ങളും മനുഷ്യരേയും ബാധിക്കാന്‍ സാധ്യതയുള്ള മഴക്കാലത്ത് മുന്‍കരുതലും ജാഗ്രതയും അനിവാര്യമാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

About The Author

You may have missed