ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വിജയത്തിലേക്ക്
വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ ഉത്തർപ്രദേശിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡുമായി ആസാദ് സമാജ് പാർട്ടി (കാൻഷി റാം) നേതാവും ഭീം ആർമി സ്ഥാപകനുമായ ചന്ദ്രശേഖർ ആസാദ്. നഗിന മണ്ഡലത്തില്‍ നിന്നാണ് ദളിത് രാഷ്ട്രീയ മുഖമായ ചന്ദ്രശേഖർ ആസാദിന്റെ വൻ മുന്നേറ്റം. ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ചന്ദ്രശേഖർ ആസാദിന്റെ ‘ആസാദ് സമാജ് പാര്‍ട്ടി ‘ ഇതാദ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മനോജ് കുമാറാണ് രണ്ടാമതായി ലീഡ് ചെയ്യുന്നത്. എന്നാല്‍ ബി.ജെ.പി മണ്ഡലത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണുള്ളത്. ഓം കുമാറാണ് നാഗിനയിലെ ബിജെപി സ്ഥാനാര്‍ത്ഥി.
മൂന്ന് ലക്ഷത്തിലധികം ദളിത് വോട്ടുകളുള്ള മണ്ഡലമാണ് നാഗിന. 2019-ല്‍ എസ്പിയുമായി സഖ്യമുണ്ടാക്കി ബിഎസ്പിയാണ് നഗിനയില്‍ വിജയിച്ചത്. ഇത്തവണ മണ്ഡലം പിടിക്കാനായി ബിജെപിയും എസ്പിയും ബിഎസ്പിയും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു.