പ്രവാസി നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. മെയിൽ വഴിയാണ് കുടുംബത്തിന് മറുപടി നൽകിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് കുടുംബം മെയിൽ അയച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ കമ്പനിക്കെതിരെ നടത്തിയ സമരത്തിൽ വിമാനസർവ്വീസ് മുടങ്ങിയതോടെ അസുഖബാധിതനായ ഭർത്താവ് നമ്പി രാജേഷിന്റെ അടുത്തേക്കുള്ള ഭാര്യയുടെ യാത്ര മുടങ്ങിയിരുന്നു. പിന്നാലെ നമ്പി രാജേഷ് മരിച്ചു. കൃത്യമായി ശുശ്രൂഷ ലഭിക്കാത്തതിനാലാണ് തന്റെ ഭർത്താവ് മരിച്ചതെന്നും അവസാനമായി ഭർത്താവിനെ കാണാൻ കഴിഞ്ഞില്ലെന്നും ഇതിന് കാരണം എയർ ഇന്ത്യ എക്സ്പ്രസ് സമരമാണെന്നും ആരോപിച്ച് ഇവർ രംഗത്തെത്തിയിരുന്നു.

മെയ് ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

ഒമാനിൽ നിന്നെത്തിച്ച ശേഷം നമ്പി രാജേഷിന്റെ കുടുംബം മൃതദേഹവുമായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഭാര്യ അമൃതയും കുടുംബവും ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. ശേഷം നഷ്ടപരിഹാര തുക ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നൽകിയിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

നഷ്ടപരിഹാരം നൽകുന്നതിൽ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നേരിട്ട് കണ്ടിരുന്നു. രാജേഷിൻ്റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണെന്നും സ്ഥിര വരുമാനമാനമുള്ള ജോലിയില്ലെന്നും, വിഷയത്തിൽ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. അതേസമയം വ്യോമയാന വകുപ്പിൽ കൂടുതൽ ഇടപെടൽ നടത്താനാണ് ഗവർണർക്കും കുടുംബം പരാതി നൽകിയത്.

About The Author