തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു: പ്രതികരണവുമായി സുരേഷ് ഗോപി

തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ​​ഗോപി. തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ​ഗോപി വണങ്ങി. അവർ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. വൻ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ നിന്ന് ലഭിച്ചത്.

‘പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴിതെറ്റിച്ചുവിടാൻ, വക്രവഴിക്ക് തിരിച്ചുവിടാൻ നോക്കിയിടത്ത് നിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമായി, തിരിച്ച് എൻ്റേയും എന്നിലൂടെ എൻ്റെ രാഷ്ട്രീയ കക്ഷിയിലേക്കും അവരുടെ നിശ്ചയങ്ങൾ തിരിച്ചുവിട്ടെങ്കിൽ ഇത് അവർ നൽകുന്ന അനു​ഗ്രഹം കൂടിയാണ്. ഇത് അതിശയമെന്ന് തോന്നി, ഇതൊരു നേട്ടമായിരുന്നു. കല്ലുപോലെ കഴിഞ്ഞ 21ന് ശേഷം ഉറഞ്ഞുകൂടിയതാണ്. എനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിതരുന്നത്. കളിയാട്ടം, നാഷ്ണൽ അവാർഡ്, എൻ്റെ മക്കൾ കുടുംബം എല്ലാം വലിയ അനു​ഗ്രഹമാണ്. ആ അനു​ഗ്രഹമെന്ന് പറയുന്ന സ്ഥിതിയ്ക്കു മുകളിൽ എത്ര കനത്തിലുള്ള വൃഷ്ടിയാണ് നടക്കുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

ഈ പക്ഷത്തേക്ക് കൊണ്ടുവരുന്നതിനായി പണിയെടുത്ത ആയിരത്തിലധികം ബൂത്തുകൾ. ബൂത്തുകളിലെ പ്രവർത്തകർ, വോട്ടർമാരടക്കം പ്രചരണത്തിനിറങ്ങി. എറണാകുളത്ത് നിന്നും മറ്റുജില്ലകളിൽ നിന്നു നിരവധി പ്രവർത്തകരാണ് പ്രചാരണത്തിനിറങ്ങിയത്. ഡൽഹി, മധ്യപ്രദേശ്, മുംബൈയിൽ നിന്നും എത്രയോ വ്യക്തികൾ എത്തി. ഈ 42 ദിവസവും എൻ്റെ പ്രയത്നത്തിനിടയ്ക്ക് അവരാണ് എന്നെ പ്രൊജക്ട് ചെയത് കാട്ടിയത്. കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടി പ്രവർത്തകർ എന്തൊക്കെ ആവശ്യപ്പെട്ടോ പ്രതീക്ഷിച്ചതിന്റെ നൂറിരട്ടിയായി തിരിച്ചുതന്നിട്ടുണ്ട്’, സുരേഷ് ഗോപി പറഞ്ഞു. ഈ വിജയം അതിശയം എന്ന നിലയ്ക്ക് ആർക്ക് തോന്നിയാലും ഇതൊരു നേട്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

About The Author