എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കാസര്‍ഗോഡ് പടന്നക്കാട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയാണ് അന്വേഷണത്തലവന്‍. ഡിഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പുലര്‍ച്ചെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് സംഭവം. തുടര്‍ന്ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയ മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി പറഞ്ഞിരുന്നുവെന്ന് രക്ഷപ്പെടുത്തിയ യുവതി പറഞ്ഞു.

കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായി എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മോഷണത്തിനൊപ്പം പ്രതി കുട്ടിയെ ശരീരികമായി ഉപദ്രവിച്ചു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ണിനും കഴുത്തിനും പരുക്കേറ്റ നിലയില്‍ സമീപത്തെ വയലില്‍ നിന്നാണ് കണ്ടെത്തിയത്.

മുന്‍വശത്തെ വാതിലിലൂടെ എത്തിയ പ്രതി അടുക്കള വാതിലൂടെയാണ് കുട്ടിയെ കടത്തിയത്. പെണ്‍കുട്ടി നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്ത് ഡോഗ് സ്‌ക്വഡ് പരിശോധന നടത്തി. കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് 50, 10 രൂപകളുടെ നോട്ടുകളും പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ വീടിനെ സംബന്ധിച്ച് അറിയാവുന്നയാള്‍ തന്നെയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്.

About The Author