പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് ജൂൺ 24 ലേക്ക് മാറ്റി

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക്. 51 പ്രതികളിൽ ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ 45 പ്രതികൾ ഹാജരായി. ബാക്കി ആറ് പ്രതികൾ മരണപ്പെട്ടു. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിന് മുന്നോടിയായാണ് നടപടി. അടുത്ത മാസം 24 നാണ് കേസ് പരിഗണിക്കുക.

2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നത്. അപകടത്തിൽ 656 പേർക്കാണ് പരിക്കേറ്റത്. മനുഷ്യ നിർമ്മിതമായ ദുരന്തം എന്നായിരുന്നു കണ്ടെത്തൽ. സ്വർണ്ണകപ്പും ക്യാഷ് അവാർഡും കിട്ടാൻ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചാണ് വെടികെട്ട് നടത്തിയത്. കേസിൽ ക്രൈംബ്രാഞ്ച് 10,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.

പ്രതിഭാഗത്തിനായി 12 അഭിഭാഷകർ ഉണ്ട്. സ്പെഷ്യൽ കോടതി ജഡ്ജിയെ നിയമിച്ചിട്ടില്ല. അടിയന്തിരമായി ജഡ്ജിയെ നിയമിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഉടനെ വരും. 1,417 സാക്ഷികളും 1,611 രേഖയും 376 തൊണ്ടിമുതലും ഉണ്ട്. ജില്ലാ കളക്ടർ ആയിരുന്ന ഷൈനാമോളും ഡൽഹി എയിംസിലേത് അടക്കം മുപ്പത് ഡോക്ടർമാരും സാക്ഷികളുടെ പട്ടികയിലുണ്ട്.

About The Author