തമിഴ്‌നാട്ടിൽ ഒന്‍പതുവയസുകാരൻ കുത്തേറ്റ് മരിച്ചു; ബിഹാർ സ്വദേശിയായ പതിമൂന്നുകാരൻ അറസ്റ്റിൽ

തമിഴ്നാട് മധുരയിൽ ഒൻപതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശി ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. കേസിൽ ബിഹാർ സ്വദേശിയായ 13 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഉറുദു സ്കൂളിലെ വിദ്യാർത്ഥികളാണ് രണ്ടുപേരും.

മേലൂർ കത്തപ്പട്ടിയിൽ ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ താമസിച്ച് പഠിയ്ക്കുന്നവരാണ് രണ്ടുപേരും. കുട്ടികൾക്കിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ അടുക്കളയിൽ നിന്നും കത്തിയെടുത്താണ് ഷാനവാസിനെ പതിമൂന്നുകാരൻ ആക്രമിച്ചത്. കഴുത്തിനും വയറ്റിനും കുത്തേറ്റ ഷാനവാസ് തൽക്ഷണം മരിച്ചു.

മൃതദേഹം സമീപത്തെ മാലിന്യ ഓടയിൽ ഒളിപ്പിച്ച് പതിമൂന്നുകാരൻ പതിവുപോലെ ക്ലാസിലേക്ക് പോവുകയും ചെയ്തു. ഷാനവാസിനെ കാണുന്നില്ലെന്ന് മനസിലാക്കിയ സ്കൂൾ അധികൃതർ മേലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് പതിമൂന്നുകാരനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്തു.

About The Author