മാലിന്യം പൊതുസ്ഥലത്ത് തള്ളി; തിരിച്ചെടുപ്പിച്ച് എൻഫോഴ്സ്മെന്റ് സ്ക്വാഡ്
മയ്യിൽ പഞ്ചായത്ത് പരിധിയിലെ പതിനാറാം വാർഡിലെ കരിങ്കൽകുഴി-പറശ്ശിനി റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കഴിഞ്ഞ രണ്ടു മാസത്തിലധികമായി തള്ളിയ മാലിന്യം ചാലോടിലെ മുരുകേശ ട്രേഡേഴ്സ് എന്ന ആക്രി കച്ചവടം നടത്തുന്ന സ്ഥാപനത്തെ കൊണ്ട് സ്ക്വാഡ് തിരിച്ചെടുപ്പിച്ചത്.പ്രസ്തുത സ്ഥാപനത്തിലെ റിജക്റ്റഡ് കാറ്റഗറി യിൽ വരുന്ന മാലിന്യമാണ് പൊതുവെ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് സ്ഥിരമായി തള്ളിയിരുന്നത്. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി സ്ക്വാഡ് മാലിന്യം തിരിച്ചെടുപ്പിച്ചു.
മാലിന്യച്ചാക്കുകളിൽ നിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് പട്ടാന്നൂർ ,ചാലോട് ഭാഗത്തെ വിവിധ സ്ഥാപനങ്ങളിലെയും വ്യക്തികളുടെയുമാണ് മാലിന്യം എന്ന് സ്ക്വാഡ് കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൻറെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രസ്തുത മാലിന്യങ്ങൾ വ്യക്തികൾ നേരിട്ടോ പ്രാദേശിക കച്ചവടക്കാർ മുഖേനയോ ചാലോട് പ്രവർത്തിക്കുന്ന ചെയ്യുന്ന മുരുകേശ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് കൈമാറിയിട്ടുള്ളതാണെന്നും കണ്ടെത്തി . പിഴ ഈടാക്കി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മയ്യിൽ പഞ്ചായത്തിന് നിർദേശം നൽകി . പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ അഷ്റഫ്.പി.പി , സ്ക്വാഡ് നിതിൻ വത്സലൻ ,ദിബിൽ.സി .കെ എന്നിവർ പങ്കെടുത്തു .