ഗാന്ധി വിഷയം: മോദിയെ രൂക്ഷമായി വിമർശിച്ച് ദീപിക ദിനപത്രം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് വീണ്ടും ദീപിക ദിനപത്രം.ഗാന്ധിജിയെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് നരേന്ദ്രമോദിക്ക് വിമർശനം.ഗാന്ധി നായകനാണ്, പക്ഷേ സിനിമയിൽ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ. ഗാന്ധി സിനിമ ഇറങ്ങുന്നതിനു മുൻപേ മഹാത്മാഗാന്ധി ലോകാരാധ്യം ആയിരുന്നു. എന്നാൽ നമ്മുടെ പ്രധാനമന്ത്രിക്ക് അത് വിശ്വസിക്കാൻ ആകുന്നില്ല എന്നത് കഷ്ടമാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
ഗാന്ധിജിയെ കുറിച്ച് അറിയാത്തവരുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അറിവ് എന്താണ് ?. ഗാന്ധിജിയെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അറിയാൻ ലോകത്തിന് ഒരു സിനിമ വേണ്ട. രാജ്യത്തെ സകല മനുഷ്യരെയും സ്വാതന്ത്ര്യ സമരത്തിന് ഇറക്കിയ മഹാത്മാവാണ് ഗാന്ധി. എന്നാൽ അതിൽ ഗോഡ്സേ സംഘം ഇല്ലായിരുന്നു.മാർട്ടിൻ ലൂഥർ കിംഗ് നെൽസൺ മണ്ടേലയും ഗാന്ധി സിനിമ ഇറങ്ങും മുൻപേ ഗാന്ധിയുടെ ആരാധകരായിരുന്നുവെന്നും എഡിറ്റോറിയൽ ഒരുമിപ്പിക്കുന്നു.
1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു മോദിയുടെ പരാമർശം. അഭിമുഖത്തിലെ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
”വളരെ പ്രശസ്തനായ വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധി. എന്നാല്‍ ലോകത്തിന് അദ്ദേഹത്തെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. 75 വർഷത്തിനിടെ ഗാന്ധിജിക്ക് ലോകത്തില്‍ അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ കടമയല്ലേ. മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ഡേലയെയും അറിയുന്നത് പോലെ ഗാന്ധിയെ ലോകത്തിന് അറിയില്ല. അവരോളം മഹാനായിരുന്നു ഗാന്ധിയും. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് ഇക്കാര്യം പറയുന്നത്” -മോദി പറഞ്ഞു.