കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരുമെന്ന് ഇ പി ജയരാജന്‍

കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സുപ്രിം കോടതിയിയെ സമീപിക്കും. അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീൽ നൽകാൻ സർക്കാരിനോടും ആവശ്യപ്പെടും. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ.

പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ല. പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം. പ്രതികളെ വാടകക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത സംഭവമാണ്. തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞോയെന്ന് പരിശോധിക്കണം. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇ പി ജയരാജന്‍ വധക്കേസിലെ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തനാക്കിയ വിധിയില്‍ സന്തോഷമെന്ന് കെ സുധാകരന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥ ഉണ്ടാക്കി വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഐഎം. കേസ് ഏറെ നീണ്ടുപോയി. തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയാണ് മനസ്. ഇല്ലാത്ത കുറ്റത്തിന് എന്നെ പ്രതിയാക്കി, ക്രിമിനലാക്കി, ക്രിമിനല്‍ ലീഡര്‍ ആക്കി രാഷ്ട്രീയത്തില്‍ നശിപ്പിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും കെ സുധാകരന്‍ പറഞ്ഞു. തനിക്ക് മോചനം കിട്ടിയ വിധിയാണിതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

About The Author