പുന്നപ്ര സ്വദേശി 70 വയസ്സുകാരിയുടെ മരണം; ആശുപത്രിയുടെ അനാസ്ഥ മൂലം എന്ന് ആരോപണം

70 വയസ്സുകാരിയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാ രോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം. രാത്രി 12 മണിയോടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ മൃതദേഹം എടുത്തു വെച്ചാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചത്.പുന്നപ്ര സ്വദേശി 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്നാണ് ആരോപണം.

25 ദിവസങ്ങൾക്കു മുൻപാണ് ഉമൈബയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പനി ബാധിച്ചു ആശുപത്രിയിലെത്തിച്ച ഉമൈബയുടെ അസുഖം മൂർച്ഛിച്ചു. ഗുരുതരാവസ്ഥയിലായ ഉമൈബയെ ചൊവ്വാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടോടെ മരിച്ചു.ന്യൂമോണിയ മൂർച്ഛിച്ചതാണ് മരണം കാരണം.

ആശുപത്രിയിൽ വേണ്ട പരിചരണം ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥലായിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ. പ്രതിഷേധം ഒന്നരമണിക്കൂറോളം നീണ്ടതോടെ ആശുപത്രി സൂപ്രണ്ട് അബ്ദുൽസലാം സ്ഥലത്തെത്തി. ആശുപത്രിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്മേലാണ് ബന്ധുക്കൾ പിരിഞ്ഞു പോയത്.

About The Author