മേയർ-ഡ്രൈവർ തർക്കം; യദുവിന്‍റെ ഹർജി തള്ളി കോടതി

മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കത്തില്‍ മേയർക്കെതിരായ അന്വേഷണത്തിൽ കോടതി മേൽനോട്ടം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡ്രൈവര്‍ യദുവിന്‍റെ ഹർജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. കേസിൽ ഇതുവരെയുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടും പ്രോസിക്യൂട്ടറുടെ വാദവും അംഗീകരിച്ചാണ് കോടതി നടപടി.

യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ സാഹചര്യ തെളിവുകള്‍ക്കായി സംഭവം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ബസ്സും കാറും ഓടിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. ബസ്സിലെ ഡ്രൈവർ ആംഗ്യം കാണിച്ചാൽ മുന്നിൽ പോകുന്ന വാഹനത്തിലെ യാത്രക്കാർക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് സംഭവം പുനരാവിഷ്കരിക്കുന്ന പരിശോധന നടന്നത്.

നേരത്തെ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മേയർ നേരിട്ടെത്തി മൊഴി നൽകിയത്. ഡ്രൈവർ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നൽകിയത്.

ലൈംഗിക ചേഷ്ടയോടെ ആക്ഷന്‍ കാണിച്ചതിന് പിന്നാലെയാണ് കെഎസ്ആർടിസി ബസ് തടഞ്ഞതും ഡ്രൈവറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതെന്നും മേയർ ആര്യാ രാജേന്ദ്രൻ സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. ‘പട്ടം പ്ലാമൂട് റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഇടതുഭാഗത്ത് കൂടി കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു. ഞാനും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു കാറിന്റെ പിന്നില്‍ ഉണ്ടായിരുന്നത്. ഗ്ലാസിലൂടെ തിരിഞ്ഞ് നോക്കുമ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഈവിധം പെരുമാറിയപ്പോള്‍ ആശങ്കപ്പെട്ടുപോയി. തുടര്‍ന്ന് പാളയത്തുവെച്ചാണ് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുമായി സംസാരിച്ചത്. വളരെ മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാ’യിരുന്നു ആര്യാ രാജേന്ദ്രൻ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നത്.

മേയർ പരാതിയിൽ പറഞ്ഞിരിക്കുന്നത് പോലെ കെഎസ്ആർടിസി ഡ്രൈവർ ലൈംഗികചേഷ്ട കാണിച്ചാൽ കാറിലിരുന്ന് കാണാൻ സാധിക്കുമോയെന്ന നിർണ്ണായക പരിശോധനയാണ് സംഭവം പുനരാവിഷ്കരിച്ച് പൊലീസ് നടത്തിയിരിക്കുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നഷ്ടമായ പശ്ചാത്തലത്തിൽ മേയറുടെ ആരോപണം തെളിയിക്കാൻ കഴിയുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ ദൃക്സാക്ഷികളില്ലായെന്നതും പൊലീസിനെ കുഴക്കുന്നുണ്ട്.

About The Author