മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 14 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ ഖാഡ്കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43 പേർ ചികിത്സയിൽ തുടരുന്നന്നു. അതിൽ ഒരാളുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് പുറത്തെത്തിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

സംഭവത്തിൽ പരസ്യ കമ്പനി ഉടമകൾക്കെതിരെ പന്ത് നഗർ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്. അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ്‌ അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ.

അതേസമയം നഗരത്തിലെ റെയിൽ – റോഡ് ഗതാഗതം പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. മുംബൈയിൽ ഇന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

About The Author