‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍; വ്യാപക പ്രതിഷേധം

വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശൻ സംപ്രേഷണം ചെയ്യും .രാത്രി 8 മണിക്കാണ് സംപ്രേഷണം. ദൂരദർശൻ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വർഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് സിപിഐഎം വിമശനം. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് യുഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തിലാണ് ദുരദർശൻ സിനിമ പരസ്യം ചെയ്യുന്നത്. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.

2023 മെയ് 5 നായിരുന്നു തിയേറ്റർ റിലീസ്. ആ സമയത്ത് തന്നെ കേരളത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശൻ മാറരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അസത്യങ്ങളുടെ കെട്ടുകാഴ്ചയാണ് കേരള സ്റ്റോറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തി.

സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഇടത്-വലത് മുന്നണികളുടെ തീരുമാനം. സാമൂഹിക മാധ്യമങ്ങളിലും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

About The Author