നിലപാടു മാറ്റി കുഴൽനാടൻ; കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം, ഒന്നിൽ ഉറച്ചുനിൽക്കൂവെന്ന് കോടതി

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിൽ കോടതിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എം.എൽ.എ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താൽ മതിയെന്നാണു കുഴൽനാടന്റെ പുതിയ ആവശ്യം.അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടുകേസ് വിധി പറയാൻ ഈ മാസം 12ലേക്ക് മാറ്റി.

കരിമണൽ ഖനനത്തിന് സി.എം.ആര്‍.എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സി.എം.ആര്‍.എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്റെ ആരോപണം. ഇതിൽ താൻ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. മൂന്ന് ഘട്ടങ്ങളിലായി വാർത്താസമ്മേളനങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.

രേഖകൾ സഹിതമാണ് അദ്ദേഹം വിജിലൻസിന് പരാതി സമർപ്പിച്ചത്.എന്നാൽ, ഈ ഹരജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്. ഹരജി നേരത്തെ തന്നെ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

About The Author