സിദ്ധാര്‍ത്ഥന്റെ മരണം ; സിബിഐ സംഘം വയനാട്ടിലെത്തി, നടപടിക്രമങ്ങൾ തുടങ്ങി

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയായ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ സിബിഐ സംഘം വായനാട്ടിലെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു. സിബിഐ എസ്പി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് വനാട്ടിലെത്തിയത്. ഇവർ ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കല്പറ്റ ഡിവൈഎസ്പിയുമായി കൂടികാഴ്ച്ച നടത്തി.

എസ്പിയും ഡിവൈഎസ്പിയും രണ്ട് ഇൻസ്പെക്ടർമാരുമടങ്ങുന്നതാണ് അന്വേഷണസംഘമെന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരമാണ് ഇന്ന് നടത്തിയത്. ഫയലുകൾ അന്വേഷണസംഘത്തിൽ നിന്നും ശേഖരിച്ചതായും റിപ്പോർട്ടുണ്ട്. സിബിഐ അന്വേഷണം വൈകുന്നതിൽ അതൃപ്തി അറിയിച്ച് സിദ്ധാർത്ഥന്റെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്രസർക്കാരിനോട് സിബിഐ അന്വേഷണം ആരംഭിക്കാൻ ഉത്തരവിറക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.

അന്വേഷണം വൈകുന്ന ഓരോ നിമിഷവും കുറ്റവാളികൾക്ക് നേട്ടമാകുമെന്ന് വിലയിരുത്തിയ കോടതി ഏപ്രിൽ ഏഴിന് മുമ്പ് വിജ്ഞാപനമിറക്കണമെന്ന് കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം വൈകിയാണെങ്കിലും ആരംഭിച്ചതിൽ ആശ്വാസമുണ്ടെന്നും കുറ്റക്കാർക്കെതിരെ നീതിയുക്തമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.

About The Author