സിദ്ധാർത്ഥൻ്റെ ദുരൂഹമരണം; പ്രതികളായ ആറ് പേരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു

പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ ദുരൂഹ മരണത്തിൽ ആറ് വിദ്യാർത്ഥികളെ കൂടി കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇന്നലെ പൊലീസിൽ കീഴടങ്ങിയ രണ്ട് പേർ അടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളേജ് യൂണിയൻ ചെയർമാൻ അരുൺ എന്നിവർ ഇന്നലെ കീഴടങ്ങിയിരുന്നു. സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണത്തില്‍ പ്രധാന പ്രതിയായ അഖിലിനെ പൊലീസ് പാലക്കാട്‌ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണം ആസൂത്രണം ചെയ്തത് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നേരത്തെ അറസ്റ്റിലായി ആറ് പ്രതികൾ അടക്കം ഒമ്പത് പ്രതികൾ പിടിയിലായിട്ടുണ്ട്. 18 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒളിവിലുള്ള മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

സിദ്ധാർത്ഥിൻ്റെ ദുരൂഹമരണത്തിൽ ആരോപണ വിധേയരായ മുഴുവന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും ആദ്യമേ പുറത്താക്കിയെന്ന് സംസ്ഥാന പ്രസിഡന്റെ അനുശ്രി പ്രതികരിച്ചിരുന്നു. ധീരജ് ഉള്‍പ്പെടെ 35 വിദ്യാര്‍ത്ഥികളെ നഷ്ട്ടപ്പെട്ട പ്രസ്ഥാനം നാളിതുവരെ ഉയര്‍ത്തിപിടിച്ച ധാര്‍മ്മികതയെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പ്രവര്‍ത്തകരെ ഒരുഘട്ടത്തിലും സംരക്ഷിക്കാന്‍ തയ്യാറല്ല. നിരുപാധികം സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പമാണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കിലൂടെയുള്ള അനുശ്രിയുടെ പ്രതികരണം.

സഹപാഠികൾ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിരുന്നു. ഇതിനിടെ നീതി തേടി മാതാപിതാക്കള്‍ സമരത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് ഇറങ്ങുമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. 12 പ്രതികളെയും പിടികൂടാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് പോകുന്നതെന്നായിരുന്നു കുടുംബത്തിൻ്റെ നിലപാട്. ഒളിവിലാണെന്ന് പറയുന്ന പ്രതികള്‍ കോളേജിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമെന്നും കുടുംബം ആരോപിച്ചിരുന്നു.

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് സത്യം വിദ്യാർഥികൾ പുറത്തു പറയാത്തതെന്നും സിദ്ധാർത്ഥന്റെ പിതാവ് പ്രതികരിച്ചിരുന്നു.

About The Author