കലോത്സവത്തിലെ കോഴ ആരോപണം, കുറ്റകാർക്കെതിരെ കടുത്ത ശിക്ഷാ നടപടി ഉണ്ടാകും: ആർ ബിന്ദു

കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റകാർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ സർവകലാശാലകളും സർവ്വകലാശാല യൂണിയനുകളും ഏറ്റവും മനോഹരമായി സംഘടിപ്പിക്കുന്ന മത്സരങ്ങളാണ് ഇവ, കേരളത്തിൻ്റെ അഭിമാന മേളകളാണ് അതിനെ ഇത്തരത്തിൽ കളങ്കപ്പെടുത്താൻ സമ്മതിക്കില്ല എന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ കാലത്ത് ഇത്തരം മേളകൾക്ക് പ്രസക്തി വർധിക്കുന്നുണ്ട്. വിദ്യാർത്ഥികൾ മികച്ച രീതിയിൽ തന്നെ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ സാമൂഹ്യവിരുദ്ധരായ ആളുകൾ നുഴഞ്ഞ് കയറി പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിൽ മാതൃകപരമായി നടപടി സ്വീകരിക്കണം എന്നും മന്ത്രി ചൂണ്ടികാട്ടി.

അതെസമയം കലോത്സവത്തിലെ കോഴ ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്താൻ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. കേരള സർവ്വകലാശാല കലോത്സവത്തിലെ പ്രോഗ്രം കമ്മറ്റി കൺവീനറാണ് പരാതി നൽകിയത്. വാട്സ്ആപ്പ് ചാറ്റും, ഓഡിയോ ക്ലിപ്പും അടക്കമാണ് പരാതി നൽകിയത്. കേസിലെ ഇടനിലക്കാരൻ മറ്റ് സർവകലാശാലകളിൽ നിന്നും കോഴ വാങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

About The Author