ശമ്പളം മുടങ്ങില്ല; ഒന്നാം തീയതി വിതരണം ചെയ്യും: മന്ത്രി കെ എൻ ബാലഗോപാൽ

ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ. ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ഈ വർഷം ട്രഷറി വഴി നൽകി.

ശമ്പളം വൈകുമെന്ന് വാർത്ത വന്നപ്പോൾ പ്രതിപക്ഷം ആഘോഷിച്ചു. അതിൻ്റെ ഭാഗമായിരുന്നു പൂച്ച പെറ്റ് കിടക്കുന്നുവെന്ന പ്രതിപക്ഷ നേതാവിൻ്റെ കമൻ്റ്. കെ എസ് ആർ ടിസിയ്ക്കും കെറ്റി ഡിഎഫ്സിയ്ക്കു കൂടി 420 കോടി അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞവർഷം ആകെ ചെലവ് ട്രഷറി വഴി കൊടുത്തത് 22,000 കോടി. 25,000 കോടിക്കു മുകളിൽ ആയിരിക്കും ഈ വർഷത്തെ ആകെ ചെലവ് എന്നും മന്ത്രി പറഞ്ഞു.കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾ ഏറെയുണ്ടായി.

കേരളത്തിന് സുപ്രിം കോടതിയെ സമീപിക്കേണ്ട സ്ഥിതി വന്നു. കേസ് കൊടുത്തതിന്റെ ഭാഗമായി മാർച്ച് വരെയുള്ള പണം പോലും തരാൻ കഴിയില്ലെന്ന് നിലപാട് കേന്ദ്രം സ്വീകരിച്ചു.

എന്നാൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പണം ലഭിക്കുന്ന സാഹചര്യമുണ്ടായി. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുകയ്ക്ക് വേണ്ടി ഇടപെടാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ സമ്മർദ്ദം ചെലുത്തിയില്ല.

About The Author