തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചികിത്സക്ക് പദ്ധതി

ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി, പരിശീലന കാലയളവില്‍  സംഭവിക്കുന്ന അത്യാഹിതം, മറ്റു അസുഖങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ പണമീടാക്കാതെ ചികിത്സ നല്‍കാന്‍ പദ്ധതി. ഇത് സംബന്ധിച്ച് ജില്ലയിലെ വിവിധ ആശുപത്രി അധികൃതരുടെ യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവ് പ്രകാരം ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ തുക തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവില്‍ ലഭ്യമാക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഓഫീസര്‍മാര്‍, പൊലീസ്, സി എ പി എഫ്, സി ആര്‍ പി എഫ്, സെക്യൂരിറ്റി പേഴ്സണല്‍, ബെല്‍ / ഇ സി ഐ എല്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് ചികിത്സ ലഭ്യമാക്കുക.  താമസ സ്ഥലത്തു നിന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിശീലനം അല്ലെങ്കില്‍ ഡ്യൂട്ടിക്കായി ഇറങ്ങുന്ന സമയം തൊട്ട് അവരുടെ താമസ സ്ഥലത്തേക്ക് തിരിച്ചെത്തുന്ന സമയം വരെയുള്ള കാലയളവില്‍ നടക്കുന്ന അപകടങ്ങള്‍/ അസുഖങ്ങള്‍ എന്നിവക്കാണ് ചികിത്സ ലഭ്യമാക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് നോഡല്‍ ഓഫീസര്‍. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ സി സച്ചിന്‍, വിവിധ ആശുപത്രി അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു

About The Author