‘കണ്ട് കഴിഞ്ഞാൽ കാക്കേടെ നിറം’, മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല’; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

നർത്തകനും നൃത്താധ്യാപകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം. നർത്തകിയായ കലാമണ്ഡലം സത്യഭാമയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. സൗന്ദര്യമുള്ള പുരുഷന്മാർ ആണ് മോഹിനിയാട്ടം കളിക്കേണ്ടത്. ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണ്. അദ്ദേഹത്തെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും കലാമണ്ഡലം സത്യഭാമ പരാമർശിച്ചു.

ഈ ജാതി അധിക്ഷേപത്തിനെതിരെ ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവർ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എടുക്കുന്നതിലും ഇവർക്ക് താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.

സംഭവത്തിൽ കല-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധിപ്പേർ ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണ്,’ എന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.

‘എന്താണ് ഇവര് പറയുന്നത്? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാർക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകർക്കാൻ ഇരിക്കുന്നു, വിവരമില്ലാത്ത സ്ത്രീ. നിങ്ങൾ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല. നിങ്ങൾ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയിൽ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കിൽ ചെയ്തു കാണിക്കു. ഈ പോസ്റ്റ്‌ ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം,’ എന്ന് നടിയും നർത്തകിയുമായ സ്നേഹ ശ്രീകുമാർ പ്രതികരിച്ചു.

About The Author