ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

ആലപ്പുഴയിൽ പതിമൂന്നുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ചൈൽഡ് വെൽഫയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് കുട്ടിയുടെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു.

കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയും മനോജ്-മീര ദമ്പതികളുടെ മകനുമായ എ എം പ്രജിത്ത് ആണ് ഈ മാസം 15ന് വീട്ടിൽ തൂങ്ങിമരിച്ചത്. പിടി അധ്യാപകന്റെ ശിക്ഷാനടപടിയിൽ മനംനൊന്താണ് പ്രജിത്ത് ജീവനൊടുക്കിയതെന്നാണ് ആരോപണം. സ്‌കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും സഹപാഠിയെയും പി ടി അധ്യാപകനായ ക്രിസ്തു ദാസ് വഴക്കു പറയുകയും ചൂരല്‍ കൊണ്ട് തല്ലുകയും ചെയ്തിരുന്നു എന്ന് സഹപാഠികള്‍ പറയുന്നു. സ്‌കൂളിലെ ജനലിനോട് ചേര്‍ത്തുനിര്‍ത്തിയാണ് കായികാധ്യാപകന്‍ ചൂരല്‍ കൊണ്ട് തല്ലിയത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.

സഹപാഠി തലകറങ്ങി വീണപ്പോള്‍ വെള്ളം നല്‍കാന്‍ പോയതായിരുന്നു പ്രജിത്ത്. സ്‌കൂള്‍ വിട്ട ശേഷം കടുത്ത വിഷമത്തോടെയാണ് പ്രജിത്ത് വീട്ടിലേക്ക് പോയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന്‍ പ്രണവ് സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ പ്രജിത്ത് സ്‌കൂള്‍ യൂണിഫോമില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

About The Author