സൈബര്‍ കുറ്റകൃത്യങ്ങൾ കൂടുന്നു, സൈബർ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം കൂട്ടും: മുഖ്യമന്ത്രി

ഓൺലൈൻ തട്ടിപ്പിലൂടെ 201 കോടി രൂപ കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ നിന്ന് നഷ്ടമായി, ഇതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാനാണ് സൈബർ ഡിവിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷനും പുതിയ കെട്ടിടങ്ങളും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷനുള്ള സർട്ടിഫിക്കറ്റിൻ്റെ വിതരണവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു.

എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞു ആളുകൾ അങ്ങോട്ട് ചെല്ലുന്ന അവസ്ഥയാണ് സിഐബെർ കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള ഒരു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം കുറ്റകൃത്യങ്ങളും ഉണ്ടാകും. തട്ടിപ്പിനൊപ്പം ബോധപൂർവമായ ദുരുപയോഗവും നടക്കുന്നു. കുട്ടികൾ വല്ലാത്ത ഊരാക്കുടുക്കിൽ പെട്ടുപോകുന്ന സ്ഥിതിയുണ്ട്. കുരുക്ക് മുറുകുമ്പോഴാണ് ആപത്തിനെ കുറിച്ചുള്ള ബോധമുണ്ടാകുന്നത്. എങ്ങനെ രക്ഷപ്പെട്ടു വരുമെന്ന് രക്ഷിതാക്കൾക്കും അറിയാത്ത അവസ്ഥയാകും. ഇക്കാര്യത്തിൽ ഏറ്റവും പ്രധാനം ബോധവൽക്കരണമാണ്.

തട്ടിപ്പിനെതിരെ ജാഗ്രതയോടെ പൊലീസ് സംവിധാനം പ്രവർത്തിക്കും. ഇതിനായി സൈബർ പൊലീസ് സ്റ്റേഷനുകളിലെ അംഗസംഖ്യ വർധിപ്പിക്കും. സൈബർ ആസ്ഥാനത്ത് സൈബർ ഡസ്കും പ്രവർത്തിക്കും. സൈബർ ഡിവിഷൻ നിലവിൽ വന്നതോടെ കുറ്റാന്വേഷണം മെച്ചപ്പെടും. പൊലീസ് സേനയുടെ നേട്ടങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. കൂട്ടായ്മയുടെ ഭാഗമായി തന്നെ വ്യക്തിപരമായ ചുമതലകളും ജാഗ്രതയോടെ ചെയ്യാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

About The Author