കാര്യവട്ടം ക്യാമ്പസിനകത്ത് കണ്ടെത്തിയ അസ്ഥികൂടം; ടാങ്കിനകത്ത് കയറും ബാഗും ഷര്‍ട്ടും കണ്ടെത്തി പൊലീസ്

കാര്യവട്ടം ക്യാമ്പസിനകത്തെ പഴയ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം ആത്മഹത്യയെ തുടര്‍ന്ന് ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. തൂങ്ങി മരണം നടന്നതിന് തെളിവായി വാട്ടര്‍ ടാങ്കിനുള്ളിലേക്ക് കെട്ടിയ കയര്‍ പൊലീസ് കണ്ടെത്തി.

ശരീരം അഴുകി അസ്ഥികള്‍ നിലത്ത് വീണതാണെന്ന് പൊലീസ് പറയുന്നു. അസ്ഥികൂടത്തിന് സമീപം ബാഗും ഒരു ഷര്‍ട്ടുമുണ്ട്. അസ്ഥികൂടം പുരുഷന്റേതെന്ന വിലയിരുത്തലിലാണ് പൊലീസ് എത്തിയിരിക്കുന്നത്. ഫോറന്‍സിക് സംഘം വാട്ടര്‍ ടാങ്കിനുള്ളില്‍ ഇറങ്ങി പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് കാര്യവട്ടം കാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയത്.

ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധിച്ചു.

15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും അങ്ങോട്ട് പോകാറില്ല. മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാന്‍ കഴിയാതെ ഫയര്‍ഫോഴ്‌സ് കഴിഞ്ഞ ദിവസം തിരികെ മടങ്ങിയിരുന്നു. തുടര്‍ന്ന് സംവിധാനങ്ങള്‍ ഒരുക്കിയാണ് നിലവില്‍ പരിശോധന നടക്കുന്നത്.

About The Author