ഷിഗല്ല രോഗം; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

കൊല്ലത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയിൽ നാലു വയസ്സുകാരന് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു. അസുഖം പിടിപെട്ട കുട്ടിയുടെ സഹോദരൻ നാല് ദിവസം മുൻപ് കടുത്ത വയറിളക്കവും പനിയും ബാധിച്ച് മരിച്ചിരുന്നു.

ചികിത്സാ പിഴവിനെ തുടർന്ന് ആലപ്പുഴ സ്വദേശി ആശാ ശരത്തിൻ്റെ മരണം വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും പരാതി ഉയർന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരുന്നു. ഡിഎച്ച്എസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിഎംഇയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണം നടത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കാരുണ്യ ചികിത്സ ഫണ്ടിന് ഒരു രൂപ പോലും കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി വിഹിതത്തിൻ്റെ 60% തുകയാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടിയിരുന്നത്. ഡയാലിസിസ് രോഗികൾക്കായി നാലര കോടി രൂപ വീണ്ടും സർക്കാർ അനുവദിച്ചു. സർക്കാർ ആശുപത്രികൾക്കാണ് കൂടുതൽ ഫണ്ട് കൊടുക്കാനുള്ളത്. സ്വകാര്യ ആശുപത്രികൾക്ക് 200 കോടിയിൽ പരം രൂപയാണ് നൽകാനുള്ളത്. പണം ഉണ്ടായിട്ട് കൊടുക്കാതിരിക്കുകയല്ല. സംസ്ഥാനം അധിക ഫണ്ട് കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത്. പദ്ധതികൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.

ആശുപത്രി മാനേജ്മെൻ്റുകളുമായി എസ്എച്ച്എ ചർച്ച നടത്തുന്നുണ്ട്. ആദ്യം ബില്ല് നൽകുന്നവർക്ക് ആദ്യം പണം നൽകുന്ന നിലയിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും സ്വകാര്യ ആശുപത്രികളും സർക്കാർ നേരിടുന്ന പ്രതിസന്ധി മനസിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

About The Author