റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്

റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് തീരുമാനമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഉൾക്കൊള്ളാവുന്നത്’ (അക്കൊമഡേറ്റീവ്) നയം പിൻവലിക്കാനും എംപിസി യോഗത്തിൽ ധാരണയായതായി അദ്ദേഹം അറിയിച്ചു.

ആറാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത്. 2022 മെയിൽ ആരംഭിച്ച നിരക്ക് വർധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കിൽ 2.50 ശതമാനം വർധനവ് വരുത്തുകയും ചെയ്തു. പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു.

റിപ്പോ നിരക്കിനൊപ്പം റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി നിലനിർത്തിയിട്ടുണ്ട്. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനവും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനവുമാണെന്നും ഗവർണർ പറഞ്ഞു.

About The Author