വീട്ടിൽ പ്രസവിക്കാൻ നിര്‍ബന്ധിച്ചു, അമ്മയും കുഞ്ഞും മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

നേമത്ത് പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഭർത്താവ് നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ പ്രസവിക്കാൻ നയാസ് നിർബന്ധിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. 20 തവണ അടക്കം വീട്ടിലെത്തി വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപെട്ടിട്ടും ഭർത്താവ് സമ്മതിച്ചില്ലെന്ന് ആരോഗ്യ പ്രവർത്തകരും വ്യക്തമാക്കി.

നേമം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്കു താമസിക്കുന്ന ഷമീറ (36) യും നവജാതശിശുവുമാണ് കഴിഞ്ഞ ദിവസം ചികിത്സ ലഭിക്കാതെ മരിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവത്തിനു പ്രേരിപ്പിച്ചതിന് ഭർത്താവ് നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. ചെവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഷമീറയ്ക്ക് പ്രസവ വേദന ഉണ്ടായത്. തുടർന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. ശേഷം ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. 20 തവണ വീട്ടിൽ എത്തി ആശുപത്രിയിലേക്ക് യുവതിയെ മാറ്റണമെന്ന് ആവശ്യപെട്ടിരുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു

പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാം വിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. മുൻ ഭാര്യ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായും മരണത്തിൽ ദുരുഹത ഉള്ളതായും നാട്ടുകാർ ആരോപിച്ചു. കൂടുതൽ പരിശോധനകൾക്കായി പോലീസ് വീട് സിൽ ചെയ്തിട്ടുണ്ട്. അക്യുപങ്‌ചർ ചികിത്സയ്ക്കു യുവതി വിധേയയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നയാസിനെ നേമം പോലീസ് കസ്സഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

About The Author