കണ്ണൂര്‍ പുഷ്പോത്സവം: കാഴ്ചയുടെ വിരുന്നൊരുക്കി പുഷ്പാലങ്കാര മത്സരം
പുഷ്പചാരുത കൊണ്ട് വിസ്മയം തീര്‍ത്ത് ഓവല്‍ ഷെയ്പ് ക്രമീകരണം, പൂച്ചെണ്ട് നിര്‍മാണ മത്സരം. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പുഷ്പോത്സവത്തിന്റെ 7-ാംദിനത്തില്‍ നടന്ന മത്സരമാണ് കണ്ണിന് വിരുന്നൊരുക്കിയത്. 12 മത്സരാര്‍ത്ഥികളാണ് രണ്ടിനങ്ങളിലും മാറ്റുരച്ചത്. പരമാവധി പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കിയാണ് മത്സരം നടന്നത്.
ഒരു മണിക്കൂര്‍ സമയപരിധിയുണ്ടായിരുന്ന മത്സരത്തിൽ വിവിധവര്‍ണങ്ങളിലുള്ള റോസാ പൂക്കള്‍, ജറബറ , തുടങ്ങിയ പുഷ്പങ്ങളാണ് കൂടുതലായും മത്സരാര്‍ഥികള്‍ ഉപയോഗിച്ചത്. ഓവല്‍ ഷെയ്പ് ക്രമീകരണത്തില്‍ പി അഭിജിത്ത്, ഷിന ഉദയ്, കെ സുരേഗ എന്നിവരും ബൊക്കെ നിര്‍മാണത്തില്‍ ഡോ. രേഷ്മാ ദാമോദരന്‍, ബേബി ലത, ഷീന ഉദയ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുഷ്പാലങ്കാര വിദഗ്ധരായ സീമാ മൃദുല്‍, സുമ രത്നാകരന് എന്നിവരാണ് വിധികര്‍ത്താക്കളായെത്തിയത്. ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ചറല്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി എം കെ മൃദുല്‍, പുഷ്പോത്സവം മീഡിയ കമ്മിറ്റി കണ്‍വീനര്‍ ടി പി വിജയന്, സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ ജി ഉണ്ണികൃഷ്ണന്, കമ്മിറ്റി അംഗങ്ങളായ ഷീല, അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.