കർഷക സമരം; 7 ജില്ലകളിലെ ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു, പ്രകോപനപരമായ ഉള്ളടക്കം പങ്കുവയ്ക്കരുതെന്ന് നിർദ്ദേശം

കർഷകസമരം നടക്കുന്ന ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇൻ്റർനെറ്റ് പുന:സ്ഥാപിക്കുന്നത്. കർഷകരുടെ ദില്ലി ചലോ മാർച്ച് ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഹരിയാനയിൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചത്. നിലവിൽ മാർച്ച്‌ 29 വരെ സമരം നിർത്തിവച്ചിരിക്കുകയാണ്.

ഹരിയാന പൊലീസിൻ്റെ നടപടിയിൽ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിങ്ങിന്റെ മൃതദേഹം അഞ്ചാം ദിനവും ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പഞ്ചാബ് പൊലീസ് നടപടി എടുത്തില്ലേൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കർഷകന്റെ കുടുംബവും സംഘടനകളും. കർഷക സംഘടനകൾ രാജ്യവ്യാപകമായി കർഷക പ്രശ്നങ്ങൾ ഉയർത്തിയുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം, കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമർപ്പിച്ചിട്ടുണ്ട്. സിഖ് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കോടതി ഇടപെടല്‍ വേണം. പൊലീസ് നടപടിയില്‍ കേസ് എടുക്കാന്‍ നിര്‍ദേശിക്കണം. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് തടയണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

About The Author