ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 3300 കിലോ മയക്കുമരുന്ന് പിടികൂടി

ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് ​നടത്തിയ തിരച്ചിലിൽ ബോട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം. ഗുജറാത്തിലെ പോർബന്തറിന് സമീപത്തെ ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 3089 കിലോഗ്രാം ചരസ്, 158 കിലോ മെത്താംഫെറ്റമിൻ, 25 കിലോ മോർഫിൻ എന്നിവയാണ് പിടിച്ചെടുത്തത്.

കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്താന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോ ചരസിന് 7 കോടി രൂപയാണ് വിലയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കപ്പൽ P8I LRMR നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എൻസിബിയുമായുള്ള കൂട്ടായ ശ്രമത്തിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടയനായത്.

അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖയ്ക്ക് സമീപമാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൻ്റെ (എടിഎസ്) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ പൂനെയിൽ നിന്ന് 700 കിലോ മെഫെഡ്രോണും ഡൽഹിയിൽ നിന്ന് 400 കിലോ നിരോധിത മയക്കു മരുന്നും പിടികൂടിയിരുന്നു.

About The Author