കേന്ദ്ര ബജറ്റ്; പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് സാമ്പത്തികമായി മെച്ചമുള്ളതായിരുന്നില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റ് കാത്തിരുന്നത്. എന്നാൽ ബജറ്റിൽ പഴയത് കോപ്പി പേസ്റ്റ് ചെയ്ത് വയ്ക്കുകയാണ് ഉണ്ടായത്. സാമ്പത്തിക രംഗത്ത് ഒരു മരവിപ്പ് ഉണ്ട്. കേരളത്തിലും അതുണ്ട്. ഉത്പാദന മേഖലയിലും അത് ബാധിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ കൂടുതൽ തൊഴിലവസരം കണ്ടെത്തേണ്ടിയിരുന്നുവെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.

ബജറ്റിൽ മാന്ദ്യ വിരുദ്ധ പാക്കേജ് വേണമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം ചെലവാക്കുന്നതിൻ്റെ 25 ശതമാനം പലിശ ഇനത്തിൽ പോകുന്നു. കടമെടുപ്പ് പരിധിയിലും അധികം എടുക്കുന്നവരാണ് കേരളം കടം എടുക്കുന്നതിന് കുറ്റം പറയുന്നത്. അഞ്ച് ശതമാനത്തിന് മുകളിൽ കടം എടുക്കുന്നവർ മൂന്ന് ശതമാനം കടം എടുക്കുന്ന കേരളത്തെ കുറ്റം പറയുന്നുവെന്ന് കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

നികുതി പിരിച്ചെടുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. വിലക്കയറ്റം നിയന്ത്രിക്കാൻ പണം ഇല്ല. സംസ്ഥനത്തിന് കൊടുക്കുന്ന വിഹിതത്തിൽ വർദ്ധനവ് ഇല്ല. കാർഷിക മേഖലയിലും നീക്കിയിരിപ്പില്ല. സാമ്പത്തിക രംഗം മുന്നോട്ട് പോകുന്നു എന്ന് പറയുമ്പോഴും ഇകോണമി മെച്ചപ്പെടുത്താനുള്ളത് ഒന്നുമുണ്ടായില്ല. ആരോഗ്യപരമായി അല്ല രാജ്യം പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം സമർപ്പിച്ച പദ്ധതികൾക്ക് ഒന്നും പണം ലഭിച്ചിട്ടില്ല. 30000 കോടി രൂപ വരെ കിട്ടിയ സംസ്ഥാനങ്ങൾ ഉണ്ട് എന്ന കാര്യം മറക്കരുത്. ബജറ്റ് കേരളത്തിന് നിരാശാജനകമാണെന്ന് അദ്ദേഹം അറിയിച്ചു. ഞങ്ങള് ഇങ്ങനെ ഒക്കെ തന്നെ ചെയ്യും, ഞങ്ങൾക്ക് ജനങ്ങളുടെ കാര്യം പ്രശ്നമല്ല എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇനിയും അവർ തന്നെ വരും എന്ന ആത്മവിശ്വാസത്തിൽ ബജറ്റ് അവതരിപ്പിച്ചു. രാജ്യത്തിൻ്റെ വികസനത്തിനും സന്തോഷകരം അല്ല ഈ ബജറ്റ് എന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

വിഴിഞ്ഞം പോലുള്ള വലിയ പദ്ധതികൾ നമ്മളൊക്കെ ചേർന്ന് വിജയിപ്പിച്ച് എടുക്കും. താമസം വന്നാലും നന്നായിട്ട് നടത്തും. അതാത് സമയത്ത് കിട്ടേണ്ടത് കിട്ടാത്തത് പ്രശ്നം തന്നെയാണ്. സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഉള്ള തർക്കത്തിൽ കേന്ദ്രം ഉയർന്ന മനസ്സോടെ ആണ് തീരുമാനം എടുക്കേണ്ടത്. പ്രാദേശിക ബിജെപി നേതാക്കളെ പോലെയല്ല കേന്ദ്രംനിലപാടെടുക്കേണ്ടതെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

About The Author