അഞ്ചാം വയസ്സിൽത്തന്നെ ഒന്നാം ക്ലാസ് പ്രവേശനം നൽകാനാണ് സർക്കാർ തീരുമാനം: മന്ത്രി വി. ശിവന്‍കുട്ടി
സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ച് വയസായി നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനത്തിനും തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് കര്‍ശനമായി നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം.
എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ണ്ണമെന്നും മന്ത്രി വ്യക്തമാക്കി. 4,27,105 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാവുക. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷയെഴുതും. 1,67,772 കുട്ടികളാണ് മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നത്. 2,56,135 വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷയെഴുതും. ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും ലക്ഷദ്വീപില്‍ 285 കുട്ടികളും എസ്എസ്എല്‍സി പരീക്ഷയെഴുതും.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2,085 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങള്‍ മൂവാറ്റുപുഴ എന്‍എസ്എസ്എച്ച്എസ്., തിരുവല്ല ഗവണ്‍മെന്റ് എച്ച്എസ് കുട്ടൂര്‍, ഹസ്സന്‍ ഹാജി ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എച്ച്എസ്., എടനാട് എന്‍എസ്എസ്. എച്ച്എസ് എന്നീ സ്‌കൂളുകളാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 8,55,372 വിദ്യാര്‍ത്ഥികളാണ് ആകെ പരീക്ഷ എഴുതുന്നത്. ഒന്നാം വര്‍ഷം 4,14,159 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷം 4,41,213 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ആകെയുള്ളത്.