മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് കൃത്രിമപാരുകളുടെ നിക്ഷേപം; വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്തു

മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാല വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിഴിഞ്ഞം ഹാർബറിലെ നോർത്ത് വാർഫിൽ മന്ത്രി സജി ചെറിയാൻ പ്രവർത്തികൾ ഫ്ളാഗ് ഓഫ് ചെയ്തു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യവും ഉപജീവനമാർഗവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മത്സ്യബന്ധന മേഖലയിൽ സമഗ്രമായ മാറ്റം വരുത്താൻ സാധിച്ചതായും കഴിഞ്ഞ ഏഴര വർഷക്കാലത്തിൽ സർക്കാരുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയത് മത്സ്യബന്ധന മേഖലയ്ക്കാണെന്നും മന്ത്രി. ഇൻസ്‌പെക്ഷൻ വെസലിൽ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന സ്ഥലവും മന്ത്രി സന്ദർശിച്ചു.

പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 13.02 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിനിയോഗിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം തുകയായ 7.812 കോടി രൂപ കേന്ദ്രവിഹിതവും 40 ശതമാനം തുകയായ 5.208 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നിർവഹണത്തിന്റെ ചുമതല.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ വർക്കല വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലായി 6,300 കൃത്രിമ പാരുകളാണ് നിക്ഷേപിക്കുന്നത്. മോഡ്യൂളുകൾ നശിച്ച് പോകാതിരിക്കാൻ ജി.പി.എസ് സഹായത്തോടെ സ്ഥാനനിർണയം നടത്തി മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തിൽ 12 മുതൽ 15 വരെ ഫാദം ആഴത്തിലാണ് കടലിന്റെ അടിത്തട്ടിൽ ഇവ നിക്ഷേപിക്കുന്നത്.

About The Author